Monday 25 September 2017

കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?

കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?

ചാക്കോ കളരിക്കൽ

കത്തോലിക്കാസഭയിൽ കാലോചിതമായ നവീകരണം വരുത്തണമെന്ന് ആവശ്യപ്പെട്ട് 476 ദൈവശാസ്ത്രജ്ഞന്മാർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സഭാധികൃതർക്ക് കുറെനാൾ മുൻപ് നല്കുകയുണ്ടായി. പ്രധാനമായും പാശ്ചാത്യ ദൈവശാസ്ത്രജ്ഞന്മാരാണ് അതിൽ പങ്കെടുത്തത്. പൌരോഹിത്യത്തിലെ നിർബന്ധിത ബ്രഹ്മചര്യം നിർത്തൽ ചെയ്യുക, സ്ത്രീ പൌരോഹിത്യം പുന:സ്ഥാപിക്കുക, സഭാസംബന്ധമായ തീരുമാനങ്ങളിൽ സഭാപൌരരെ ഉൾപ്പെടുത്തുക, കൃത്രിമ ജനനനിയന്ത്രണോപാധികൾ ഉപയോഗിക്കാൻ വിശ്വാസികളെ അനുവദിക്കുക തുടങ്ങിയ പരിവർത്തനങ്ങളാണ് അവർ മുൻപോട്ടുവെച്ച നവീകരണാശയങ്ങൾ. "ഞങ്ങൾക്കിനി മിണ്ടാതിരിക്കാൻ സാദ്ധ്യമല്ല" എന്ന് അവർ രേഖവഴി വ്യക്തമായി പ്രഖ്യാപിച്ചു. സഭാനവീകരണത്തിലേക്കുള്ള സംഭാവനയാണന്നാണ് സഭാധികാരികൾ രേഖയെ വിശേഷിപ്പിച്ചത്.
എന്നാൽ കത്തോലിക്കാസഭ യഥാർത്ഥത്തിൽ പരിവർത്തനവിധേയമാകുമോ? യേസും നോയുമായിരിക്കും അതിനുള്ള ഉത്തരം.

സഭാനിയമങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും സഭാപഠനങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കാറുണ്ട്.

സുന്നത്തുപ്രശ്നം സംബന്ധിച്ച് പത്രോസും പൌലോസും തമ്മിൽ വഴക്കിട്ടു. അന്നത് അന്ത്യോക്യായിലെ ഒരു മഹാസംഭവമായിരുന്നു. ഇന്നാക്കഥ എത്ര കത്തോലിക്കർക്കറിയാം? 1966-നുമുൻപ് വെള്ളിയാഴ്ചകളിൽ മാംസം ഭക്ഷിച്ചവർ നരകത്തിൽ പോയി. അതിനുശേഷം ജനിച്ചവർ രക്ഷപെട്ടു. പതിമ്മൂന്നാം നൂറ്റാണ്ടുവരെ എത്ര കൂദാശകൾ ഉണ്ടെന്നുപോലും സഭയ്കറിയില്ലായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ത്രെന്തോസ് സൂനഹദോസാണ് ഏഴു കൂദാശകൾ നിർണയിച്ച് നിർവചിച്ചത്. മറ്റൊന്ന്, ത്രെന്തോസ് സൂനഹദോസുവരെ ഓരോ ദേശത്തെയും ഭാഷയായിരുന്നു ബലിയർപ്പണത്തിന് ഉപയോഗിച്ചിരുന്നത്. ലത്തീൻ സഭയിൽ ദേശഭാഷ മാറ്റി ലത്തീൻഭാഷ ഉപയോഗിച്ച് ബലിയർപ്പിക്കണമെന്ന നിയമം ത്രെന്തോസ് കൊണ്ടുവന്നു. അല്മായർക്ക് ബലിയിലുള്ള വായന നിർത്തൽ ചെയ്തു. രണ്ടാം വത്തിക്കാൻ കൌണ്സിലിൽ അതു മാറ്റിക്കുറിച്ച് ദേശഭാഷ ബലിയർപ്പണത്തിന് ഉപയോഗിക്കണമെന്നും അല്മായരെ ദിവ്യബലിയിൽ കൂടുതൽ ഭാഗവാക്കുകളാക്കണമെന്നും തീരുമാന മുണ്ടായി. ഒരു കാലത്ത് അടിമത്തം ധാർമികമാണന്ന് സഭ കരുതിയിരുന്നു. സഭ ഇന്ന് അടിമത്തത്തെ ന്യായീകരിക്കുന്നില്ല. ഭൂമി പരന്നതാണന്ന് സഭ ഒരുകാലത്ത് പഠിപ്പിച്ചിരുന്നു. ഇന്നങ്ങനെ പഠിപ്പിക്കുന്നില്ല. ദാമ്പത്യജീവിതത്തിലെ ലൈംഗീകപെരുമാറ്റം സന്താനോത്പാദനത്തിനുവേണ്ടിയുള്ള അവശ്യമായ തിന്മയാണന്ന് ഇരുപതാംനൂറ്റാണ്ടുവരെ സഭ പഠിപ്പിച്ചിരുന്നു. ഇന്നത് തിന്മയാണന്ന് സഭ പഠിപ്പിക്കുന്നില്ല. ഇങ്ങനെ എന്തെല്ലാം മാറ്റങ്ങൾ സഭയിൽ നടന്നിരിക്കുന്നു. ഇതെല്ലാം റോം തീരുമാനിക്കുന്നു. അജഗണങ്ങൾ വിശ്വസിക്കുന്നു. തുറന്ന് ചിന്തിക്കരുതെന്ന് സഭ അവർക്ക് താക്കീതും നല്കുന്നു.

നിയമങ്ങളും ആചാരങ്ങളും പഠനങ്ങളുമെല്ലാം സഭയ്ക്ക് മാറ്റാമെന്നിരുന്നാലും മാറ്റാൻ സാധിക്കാത്ത സിദ്ധാന്തങ്ങളും പഠനങ്ങളുമുണ്ട്. ഉദാഹരണത്തിന് ദിവ്യബലിയിൽ സത്താമാറ്റം സംഭവിക്കുന്നു എന്ന സിദ്ധാന്തത്തെ സഭയ്ക്ക് ഒരിക്കലും മാറ്റാൻ സാധിക്കയില്ല. യേശു ദൈവപുത്രനും മനുഷരുടെ വീണ്ടെടുപ്പിനുമായി കുരിശിൽ മരിച്ചെന്നുമുള്ള സിദ്ധാന്തത്തെ സഭയ്ക്ക് ഒരിക്കലും മാറ്റാൻ സാധിക്കയില്ല. മാറ്റിയാല്പിന്നെ സഭയില്ലല്ലോ. അപ്പോൾ സഭയ്ക്ക് മാറ്റാൻ സാധിക്കാത്ത സിദ്ധാന്തങ്ങളുമുണ്ട്. നൂറുവർഷം കഴിയുമ്പോൾ സ്ത്രീ പൌരോഹിത്യത്തെ സംബന്ധിച്ചോ വിവാഹിത പൌരോഹിത്യത്തെ സംബന്ധിച്ചോ ഗർഭാധാന പ്രതിരോധനത്തെ സംബന്ധിച്ചോ ഒന്നും സംവാദങ്ങൾ ഉണ്ടായിരിക്കുകയില്ല. കാരണം അപ്പോഴേയ്ക്കും ഇന്ന് നമ്മൾ സംവാദിക്കുന്ന വിഷയങ്ങൾ സഭയിൽ നടപ്പിലായിക്കഴിഞ്ഞിരിക്കും.
ജോണ്‍ പോൾ രണ്ടാമനും ബനടിക്റ്റ് പതിനാറാമനും കൂടി നിയമിച്ച ആയിരക്കണക്കിന് മതഭ്രാന്തന്മാരായ മെത്രാന്മാർ അടിത്തൂണു പറ്റുന്നതുവരെ സഭയിൽ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. ഫ്രാൻസിസ് പാപ്പ മനുഷപ്പറ്റുള്ള ചില കാര്യങ്ങൾ പ്രസംഗിച്ച് നടപ്പുണ്ടെങ്കിലും യാഥാസ്ഥിതിക താപ്പാനകൾ ചെരിഞ്ഞാലെ സഭയ്ക്ക് രക്ഷയുള്ളൂ. വളരെയധികം കൊട്ടിഘോഷിച്ച് കോടികൾ മുടക്കി നടത്തിയ ഫാമിലിസിനഡിന് എന്തു സംഭവിച്ചെന്ന് നമുക്കറിയാം. വള്ളം പിന്നേയും തിരുനക്കരത്തന്നെ!

വഞ്ചകരും മതഭ്രാന്തരും തമ്മിലുള്ള കൂട്ടുകെട്ടാണ് സഭയെ നശിപ്പിക്കുന്നത്. അതിന് നല്ലൊരുദാഹരണമാണ് ജനനനിയന്ത്രണത്തെ സംബന്ധിച്ചുള്ള പോൾ ആറാമൻ മാർപാപ്പയുടെ ഹുമാനെ വീത്തെ (Humanae Vitae) എന്ന കുപ്രസിദ്ധ ചാക്രികലേഖനം. മാർപാപ്പതന്നെ നിയോഗിച്ച കമ്മറ്റിയുടെ നിർദ്ധേശത്തെ തള്ളിക്കളഞ്ഞ് യാഥാസ്ഥിതികരുടെ പക്ഷത്തേയ്ക്ക് മാർപാപ്പ ചെരിഞ്ഞ് കൃത്രിമ ജനനനിയന്ത്രണത്തിന് വിലക്കു കല്പിച്ചു. അതുമൂലം വിശ്വാസികളിൽനിന്നും വൻ എതിർപ്പും പൂർണനിരസിക്കലുമാണ് സംഭവിച്ചത്. സഭയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഈ ചാക്രിക ലേഖനം കാരണമായി.

ഗർഭാധാനപ്രതിരോധനം യഥാർത്ഥത്തിൽ മതപരമായ ഒരു വിഷയമേയല്ല. വിശുദ്ധഗ്രന്ഥത്തിൽ പ്രതിപാദിക്കുകയോ സഭയുടെ വിശ്വാസപ്രമാണത്താൽ വിലക്കപ്പെട്ടതോ ആയ ഒരു വിഷയമാല്ലിത്. സഭാധികാരികൾതന്നെ ഇപ്പോൾ പറഞ്ഞുനടക്കുന്നത്കൃത്രിമജനനനിയന്ത്രണം പ്രകൃതിനിയമത്തിന് എതിരാണന്നാണ്. 90 % കത്തോലിക്കരും കൃത്രിമജനനനിയന്ത്രണം പ്രകൃതിക്കെതിരായി ചെയ്യുന്ന തിന്മയാണന്ന് കരുതുന്നില്ല. ഗർഭാധാനപ്രതിരോധനം വിശ്വാസികൾക്ക് സ്വീകാര്യവും നിയമപരവും സധാരണവുമാണ്. അതിനുള്ള തെളിവാണ് ഒന്നും രണ്ടും കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾ. ചിത്തഭ്രമം സംഭവിച്ചവർ മാത്രമെ ഗർഭാധാരണപ്രതിരോധനം തെറ്റാണന്നു പറയൂ. സെക്സ് സന്താനോത്പാദനത്തിനുവേണ്ടി പ്രകൃതി കണ്ടുപിടിച്ചതാണന്നുള്ളത് ശരിതന്നെ. എന്നാൽ അതിനോട് അനുബന്ധമായ ഒരു കാര്യമാണ് സംഭോഗംവഴിയുള്ള സുഖാനുഭവം എന്ന കുസൃതി. ഭക്ഷണം കഴിക്കുന്നത്‌ ജീവൻ നിലനിർത്താൻവേണ്ടിയാണ്. എന്നുവെച്ച് ഭക്ഷണം കഴിക്കുന്നതിലെ ആസ്വാദനം മുഴുവൻ പ്രകൃതിവിരുദ്ധമാകുമോ? സൌഹൃതം പങ്കുവെക്കാനായി ഒരാൾ കൂടുതൽ ഭക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്തെന്നിരിക്കും. അതുപോലെ സ്നേഹപ്രകടനത്തിനായി ഭാര്യാഭാർത്താക്കന്മാർ കുട്ടികളെ ജനിപ്പിക്കണമെന്നുള്ള ഉദ്ദേശമില്ലാതെയും സംഭോഗം നടത്തിയെന്നിരിക്കും. അതെങ്ങനെ പ്രകൃതിക്കെതിരായ തെറ്റാകും? സെക്സിനെ സ്വാദുള്ളതായി കാണാൻ സഭാധികാരികൾ കൂട്ടാക്കാത്തത് ചരിത്രപരമായ ചില കാര്യങ്ങൾ അതിൽ ഒളിഞ്ഞുകിടക്കുന്നതുകൊണ്ടാണ്. സഭയിലെ പൂർവ്വപിതാക്കന്മാർക്ക് സെക്സ് കണ്ണിലെ കരടായിരുന്നു. അതുകൊണ്ടാണല്ലോ അവിവാഹിതപൌരോഹിത്യത്തിന് ഇന്നും കമ്പോളനിരക്ക് അധികമായിട്ടുള്ളത്. തോമസ്‌ അക്വീനാസിൻറെ അഭിപ്രായം വിശുദ്ധപാത്രം കൈകാര്യം ചെയ്യുന്ന കൈകൾ പരിശുദ്ധമായിരിക്കമെങ്കിൽ പുരോഹിതർ ചാരിത്രഭംഗം ഇല്ലാത്തവനായിരിക്കണമെന്നാണ്. അപ്പോൾ പത്രോസിൻറെ കൈകൾക്ക് കർത്താവിനെ സ്പർശിക്കാൻ യോഗ്യത ഇല്ലായിരുന്നുയെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഒരു കാലത്ത് സഭാപിതാക്കന്മാർക്കു മനുഷശരീരം മുഴുവൻ വെടിപ്പുള്ളതായിരുന്നില്ല. ഇത്തരം ചിന്താഗതിയുടെ പിൻഫലമാണ് ഗർഭാധാനപ്രതിരോധനത്തോടുള്ള  എതിർപ്പെന്ന് പറയേണ്ടിവരുന്നു. ആധുനിക കാലത്ത് സഭയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിന് പ്രധാന കാരണം ജനനനിയന്ത്രണത്തിനെതിരായി പള്ളിപ്രസംഗപീഠങ്ങൾ ഉപയോഗിക്കുന്നതാണ്. സാധാരണ വിശ്വാസികൾ പുരോഹിതരുടെ പ്രസംഗം കേട്ടിട്ടല്ലാ അവർക്ക് എത്ര കുട്ടികൾ വേണമെന്ന് തീരുമാനിക്കുന്നതെന്ന വസ്തുതപോലും മനസ്സിലാക്കാനുള്ള വിവരം ഈ പരമാധികാരികൾക്കില്ല. മെത്രാന്മാരും വൈദികരും എന്തിന് സദാചാര പോലീസുകാരെപ്പോലെ കാണ്ഠം (condom) പൊലീസുകാരാകുന്നു? ബുദ്ധിയും ബോധവുമുള്ള സഭാപൗരർ അവരുടെ സെക്സ്കാര്യം അവർതന്നെ തീരുമാനിച്ചുകൊള്ളും.

നല്ലപോലെ ചിരിച്ചുകൊണ്ട് ചില രാഷ്ട്രീയ ഭ്രാന്തന്മാരും ഗർഭനിരോധനം തലവെട്ടലാണന്നുവരെ പറഞ്ഞുകളയും, വോട്ടുകിട്ടാനായി. പരിണാമസിദ്ധാന്തത്തെയും ലോകവ്യാപക താപവർദ്ധനവിനേയും ഗർഭനിരോധനത്തെയുമെല്ലാം തള്ളിപ്പറയുന്ന രാഷ്ട്രീയക്കാരും മതമേധാവികളും സാമാന്യബുദ്ധിയില്ലാത്തവരും അവസരവാദികളുമാണ്. അവരുടെ വിചാരം മതസ്വാതന്ത്ര്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നവരാണന്നാണ്. " സഭയുടെ തത്വങ്ങളെ തള്ളിപറയുന്നതിലും മെച്ചം മരിക്കുകയാണ്" എന്നുവരെ ഇക്കൂട്ടർ പറഞ്ഞുകളയും! സഭയും രാഷ്ട്രീയവും തമ്മിലുള്ള അവിഹിതബന്ധമാണ് ഇതിനൊക്കെ കാരണം.അമേരിക്കയിലെ പിയോറിയ (Peoria) രൂപതാമെത്രാൻ പ്രസിഡൻറു് ബറാക് ഒബാമയെ നാസി ഹിറ്റ്ലറോടും റഷ്യൻ സ്റ്റലിനൊടുമാണ് ഉപമിച്ചത്. സഭാസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന എല്ലാ മതങ്ങളിലുംപെട്ട ജീവനക്കാർക്ക് ഹെൽത്ത് ഇൻഷ്വറൻസുവഴി അവർ ആവശ്യപ്പെട്ടാൽ ഗർഭനിരോധന ഗുളികകൾ നല്കണമെന്നുള്ള നിയമം കൊണ്ടുവന്നതാണ് അതിനു കാരണം. ന്യൂയോർക്ക് അതിരൂപതയും തൊഴിലാളി യൂണിയനും തമ്മിലുള്ള ചർച്ചവഴി പത്തുവർഷം മുമ്പുമുതൽ ഗർഭനിരോധനഗുളികകൾ ആവശ്യപ്പെടുന്ന ജീവനക്കാർക്ക് നല്കിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ വിഷയത്തിലെ വിചിത്രമായ കാര്യം.


സഭയിലെ ചില കാതലായ സിദ്ധാന്തങ്ങൾവരെ മാറ്റി എഴുതപ്പെട്ടിട്ടുണ്ട്. സഭയ്ക്ക്പുറത്ത് നിത്യരക്ഷയില്ലന്നും അവരെല്ലാം നിത്യനരഗാഗ്നിക്ക് യോഗ്യരാണന്നും യൂജീൻ നാലാമൻ മാർപാപ്പ 1441-ൽ പഠിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിൻറെ പകുതിയായപ്പോൾ ഈ സിദ്ധാന്തത്തെ മാറ്റിക്കുറിച്ചു. മറ്റു മതസ്ഥരും നിരീശ്വരരുമെല്ലാം ഔപചാരികമായി കത്തോലിക്കാസഭയിലെ അംഗങ്ങളല്ലെങ്കിലും സഭയുമായുള്ള നിഗൂഢബന്ധത്തിൻറെ അടിസ്ഥാനത്തിൽ ക്രിസ്തുവിൻറെ അനുഗ്രഹങ്ങളിൽ അവരും പങ്കാളികളായി നിത്യരക്ഷ പ്രാപിക്കുമെന്ന് ഇപ്പോൾ പോപ്പുമാർ പഠിപ്പിക്കുന്നു. 1014-ൽ വിശ്വാസപ്രമാണത്തിൽ 'പുത്രനിൽ നിന്നും' എന്നുകൂടി കൂട്ടിച്ചേർത്ത് ത്രിത്വത്തിൻറെ ദൈവശാസ്ത്രത്തിൽ ഭേദഗതിവരുത്തി. അതിനുമുൻപ്‌ പരിശുദ്ധാത്മാവ് പിതാവിൽനിന്നു മാത്രമായിരുന്നു പുറപ്പെടുന്നത്. പിന്നീടത് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായി. ഇന്ന് ലോകം മുഴുവൻ ചൊല്ലുന്ന വിശ്വാസപ്രമാണത്തെ തിരസ്ക്കരിച്ച്‌, 'പുത്രനിൽ നിന്നും' എന്നത് നീക്കംചെയ്ത് 1014- ന് മുൻപുള്ള വിശ്വാസപ്രമാണത്തിലേയ്ക്ക് സീറോ മലബാർ സഭ തിരിച്ചുപോയന്നുകേട്ടു. അപ്പോൾ സഭയുടെ ഏറ്റവും കാതലായ വിശ്വാസപ്രമാണത്തെവരെ ഇട്ടു വട്ടുതട്ടുമ്പോൾ സഭയിൽ മാറ്റങ്ങൾ സംഭാവികുമോ എന്ന ചോദ്യംതന്നെ എനിക്ക് ബാലിശമായി തോന്നുന്നു. സഭ ഒരു തീർത്ഥാടന സഭയാണ്. ആ സഭയിൽ മാറ്റങ്ങൾ അനിവാര്യമാണ്. പക്ഷെ മാറ്റങ്ങൾ സഭയിൽ സാവധാനമെ സംഭവിക്കൂ. നല്ലക്രിസ്ത്യാനികൾ ക്ഷമയോടെ കാത്തിരിക്കുക.

മാർട്ടിൻ ലൂഥറിൻറെ 95 വാദമുഖങ്ങൾ - ഒരവലോകനം

മാർട്ടിൻ ലൂഥറിൻറെ 95 വാദമുഖങ്ങൾ - ഒരവലോകനം

ചാക്കോ കളരിക്കൽ

കത്തോലിക്ക സഭ ആചരിക്കുന്ന സകലവിശുദ്ധരുടെ തിരുനാളിൻറെ തലേദിവസം ( ഒക്ടോബർ 31 , 1517 ) മാർട്ടിൻ ലൂഥർ എന്ന അഗസ്റ്റീനിയൻ സന്ന്യാസവൈദികൻ വിറ്റൻബെർഗ് കാസിൽ ചർച്ചിൻറെ പ്രധാന കവാട വാതിലിൽ വിറ്റൻബെർഗ് യൂണിവേഴ്സിറ്റിയിൽ സംവാദത്തിനായി 95 സംവാദ വിഷയങ്ങൾ (Theses ) പതിപ്പിക്കുകയുണ്ടായി. സംവാദ വിഷയങ്ങൾ കാട്ടുതീപോലെ യൂറോപ്പുമുഴുവൻ പടരുകയും അത് ഒരു വൻപിച്ച ആധ്യാത്മിക നവോദ്ധാനത്തിന് (Protestant Reformation) വഴിതെളിക്കുകയുമുണ്ടായി. അതോടെ യൂറോപ്പിലെ മധ്യകാലയുഗങ്ങൾക്ക് വിരാമം കുറിച്ച് ആധുനിക കാലഘട്ടത്തിന് ആരംഭമായി എന്നുപറയാം.
കത്തോലിക്ക സഭയുടെ ദണ്ഡവിമോചന (Indulgence) വില്പനയ്ക്കെതിരായി പ്രസ്താവരൂപമായ കുറെ സംവാദവിഷയങ്ങൾ അവതരിപ്പിച്ച് പണ്ഡിതോചിതമായ ഒരു ചർച്ചയ്ക്ക് തുടക്കം കുറിക്കുക എന്നതായിരുന്നു ലൂഥറിൻറെ ലക്ഷ്യം. ചോദ്യങ്ങളുടെയും പ്രസ്താവങ്ങളുടെയും ഒരു സമാഹാരമായിരുന്നു ലൂഥറിൻറെ വാദമുഖങ്ങൾ. സഭയുടെ ഔദ്യോഗിക പഠനങ്ങളെ  വിനയഭാവത്തിൽ, ലളിതമായ രീതിയിൽ ലൂഥർ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. കത്തോലിക്ക സഭയുടെ പല സുപ്രധാന സിദ്ധാന്തങ്ങളുടെയും കടക്ക് കോടാലിയായി മാറി, അത് - ഉദാഹരണത്തിന് മനസാക്ഷിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ദൈവവും മനുഷ്യനുമായുള്ള അടുപ്പം. പാപമോചനം പശ്ചാത്താപംവഴി സാധ്യമെങ്കിലും ദണ്ഡവിമോചനം വിലയ്ക്കുവാങ്ങി ശുദ്ധീകരണസ്ഥലത്തുനിന്നും തടിതപ്പുന്ന വികല ദൈവശാസ്ത്രത്തെയാണ്  ലൂഥർ എതിർത്തത്.

ലൂഥറിൻറെ 95 തീസിസ് ഉൾക്കൊണ്ട " ഡിസ്പൊസിഷൻ ഓൺ ദി പവർ ആൻഡ് എഫിക്കസി ഓഫ് ഇൻഡൾജൻസസ്‌" (Disposition on the Power and Efficacy of Indulgences) എന്ന രേഖ എന്താണ്, അതെഴുതാൻ ലൂഥറെ പ്രേരിപ്പിച്ചതെന്ത്, ലോകത്തിൽ അതുകൊണ്ടുണ്ടായ പ്രത്യാഘാതങ്ങൾ എന്തെല്ലാമെന്ന് ചിന്തിക്കുമ്പോൾ പതിനാറാം നൂറ്റാണ്ടിലെ യൂറോപ്പിലെ മതപരിവർത്തന വിപ്ലവത്തിലേയ്ക്ക് നാമെത്തിച്ചേരും. 95 വാദമുഖങ്ങൾ ചോദ്യങ്ങൾ മാത്രമായിരുന്നു; കുറ്റപ്പെടുത്തലോ പ്രകോപിപ്പിക്കുകയോ ആയിരുന്നില്ല. ദണ്ഡവിമോചന വില്പനയും പേപ്പസിയുടെ അധാർമ്മികതയും ലൂഥറിൻറെ സംവാദവിഷയങ്ങളിൽപ്പെടും.

ലൂഥറിൻറെ 95 സംവാദ വിഷയങ്ങളുടെ കാതൽ മൂന്ന് പ്രധാനപ്പെട്ട പ്രസ്ഥാവങ്ങളായി ചുരുക്കാം - റോമിലെ പത്രോസിൻറെ ബസലിക്ക പണിക്ക് ദണ്ഡവിമോചനം വിറ്റുള്ള ധനശേഖരണം തെറ്റ്; ശുദ്ധീകരണസ്ഥലത്തിന്മേൽ പോപ്പിന് അധികാരമൊന്നുമില്ല; ദണ്ഡവിമോചനം വാങ്ങിക്കുകവഴി വിശ്വാസികളിൽ തെറ്റായ ഒരു സുരക്ഷിതാബോധവും അതുവഴി അവരുടെ നിത്യരക്ഷ അപകടത്തിലാകുകയും ചെയ്യുന്നു. ആഗോള സഭയിലെ വരുമാനം മുഴുവൻ മതിവാരത്തെ ബസലിക്കക്കായി ചിലവഴിക്കുന്നത് തെറ്റാണ്. പ്രാദേശിക പള്ളികളിൽനിന്നുള്ള പിടിച്ചുപറിയാണത്. ഓരോ വിശ്വാസിയും ജീവിക്കുന്ന ദേവാലയമാണ്. അതുകൊണ്ട് ബസലിക്കനിർമ്മാണം അനാവശ്യമാണ്. ധനവാനായ പോപ്പിന് എന്തുകൊണ്ട് സ്വന്തം കീശയിലെ പണംകൊണ്ട് ബസലിക്ക പണിതുകൂടാ? അതിലൊരു പടികൂടി കടന്ന് ലൂഥർ ചോദിക്കുന്നു: ബസലിക്ക വിറ്റ്, കിട്ടുന്ന പണം ആക്രിവ്യാപാരികൾ (ദണ്ഡവിമോചന സർട്ടിഫിക്കറ്റ് വിറ്റുനടക്കുന്നവർ) കൊള്ളയടിക്കുന്ന  ദരിദ്രവിശ്വാസികൾക്ക് എന്തുകൊണ്ട് നൽകുന്നില്ല? പോപ്പിന് ശുദ്ധീകരണസ്ഥലത്തിന്മേൽ യാതൊരുവക അധികാരവുമില്ല. ഉണ്ടായിരുന്നുയെങ്കിൽ പോപ്പ് എന്തുകൊണ്ട് ശുദ്ധീകരണസ്ഥലം കാലിയാക്കുന്നില്ല? ദണ്ഡവിമോചനം മനുഷ്യരിൽ തെറ്റായ ധാരണകളെ സൃഷ്ടിക്കുകയും അവരിലുള്ള അനുകമ്പയും ദീനദയാലിത്വവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. മറ്റുള്ളവർക്ക് ദാനധർമ്മം ചെയ്യുന്നതാണ് പാപമോചനത്തെക്കാൾ മികച്ചതെന്ന് ക്രിസ്ത്യാനികളെ പഠിപ്പിക്കുകയാണുവേണ്ടത്. ദണ്ഡവിമോചനം വിലയ്ക്കുവാങ്ങി പാപപ്പൊറുതി നേടുന്നത് സ്വന്തം ആത്മാവ് നഷ്ടപ്പെടുന്ന വിനാശകരമായ പ്രവർത്തിയാണ്.

ലൂഥർ തൻറെ സംവാദവിഷയങ്ങൾ പരസ്യം ചെയ്തപ്പോൾ സഭയുടെ വിശ്വാസപ്രമാണങ്ങൾക്കും പാരമ്പര്യങ്ങൾക്കും എതിരായ പ്രതിഷേധമാണെന്നും അതിനെ മതനിന്ദയായി സഭ വ്യാഖ്യാനിക്കുമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നിരിക്കണം.
കത്തോലിക്ക സഭയുടെ അപഭ്രംശം, വൈദികബ്രാഹ്മചര്യം, പോപ്പിൻറെ അധികാര ദുർവിനയോഗം, വചനത്തെ നിഷേധിക്കുക, കുർബ്ബാന കൈകൊള്ളുമ്പോൾ കർത്താവിൻറെ തിരുരക്തം പുരോഹിതർക്കല്ലാതെ അല്മായർക്ക് നിഷേധിക്കുക, വിശുദ്ധരോടുള്ള ഉപാസനം, സൽപ്രവർത്തികളിലൂടെയുള്ള നിത്യരക്ഷപ്രാപ്തി തുടങ്ങിയ വിഷയങ്ങളിൽ കത്തോലിക്ക പഠനങ്ങളിൽനിന്നും വേറിട്ട ഒരു ദൈവശാസ്ത്രത്തിൻറെ  ഉടമയായിരുന്നു, ലൂഥർ. വിശ്വാസത്തിലൂടെ നീതീകരിക്കപ്പെടുക, ദൈവകൃപയിലൂടെ രക്ഷപ്രാപിക്കുക, ബൈബിൾ സഭാജീവിതത്തിൻറെ അടിത്തറ തുടങ്ങിയ ലൂഥറിൻറെ ആശയങ്ങൾ യൂറോപ്പിലെ കത്തോലിക്കർ വളരെ കാലമായി കാത്തിരുന്ന സഭാനവീകരണത്തിനുള്ള വാതിൽപ്പടിയായി മാറ്റി.

കത്തോലിക്ക സഭയിൽ വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികവും ആധ്യാത്മികവുമായ അഴിമതികളിൽ അസന്തുഷ്ടനും ഉത്കണ്ഠിതനും അസ്വസ്ഥനുമായിരുന്നു, ലൂഥർ. കത്തോലിക്ക സഭയുടെ നയരൂപീകരണ സംവാദങ്ങളിൽ പൂർണമായ സഭാനവീകരണത്തിൻറെ ആവശ്യമുന്നയിച്ച് ഒച്ചപ്പാടുണ്ടാക്കിക്കൊണ്ടിരുന്ന കാലഘട്ടമായിരുന്നു, അത്. സഭാധികാരികളുടെ ചൂഷണത്തിലും ആധിപത്യത്തിലും വീർപ്പുമുട്ടി നിന്നിരുന്ന അന്നത്തെ സാധാരണക്കാരായ വിശ്വാസികൾ ലൂഥറിൻറെ വാദമുഖങ്ങളിൽ ആകൃഷ്ടരായി. വാദമുഖങ്ങൾ ജർമ്മൻ ഭാഷയിലേയ്ക്ക് ഭാഷാന്തരം ചെയ്ത് അച്ചടിപ്പിച്ച് വിപുലമായ രീതിയിൽ വിതരണം ചെയ്തു.
അന്നത്തെ കത്തോലിക്ക സഭയുടെ ശ്രദ്ധാകേന്ദ്രം ശുദ്ധീകരണസ്ഥലം, നരകം, മാലാഖമാർ, പിശാചുക്കൾ, പാപം, നിത്യവിധി, പുണ്ണ്യവാളന്മാർ തുടങ്ങിയവകളിലായിരുന്നു. നിത്യവിധിയാളനും സമീപിക്കാൻ അപ്രാപ്യനുമായി യേശുവിനെ അവതരിപ്പിച്ചിരുന്നു. വിശുദ്ധരും കന്യകാമാതാവുമാണ് യേശുവിനെ സമീപിക്കാനുള്ള ഇടനിലക്കാരെന്നും വിശ്വാസികളെ സഭ പഠിപ്പിച്ചിരുന്നു.

യേശുക്രിസ്തുവിലുള്ള വിശ്വാസവും അവൻറെ കൃപയുമാണ് നിത്യരക്ഷക്കുള്ള ആധാരമെന്ന് ലൂഥർ വിശ്വസിച്ചു. സഭയുടെ പരമോന്നത അധികാരിയുടെ പ്രാമാണികത്വത്തെക്കാൾ വിശുദ്ധ ഗ്രന്ഥത്തിൻറെ സർവപ്രമുഖതയെപ്പറ്റിയും സത്കർമ്മങ്ങളിലൂടെ നിത്യരക്ഷ അപ്രാപ്യമെന്നും ദൈവകൃപവഴിമാത്രമേ അത് സാധിക്കുകയൊള്ളൂയെന്നും ആഗസ്ത്തീനോസ്  പുണ്ണ്യവാളൻ (340 – 430) തൻറെ എഴുത്തുകളിൽ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. ആഗസ്തീനോസിൻറെ കാലത്ത് ഇന്നത്തെയിനം  പോപ്പും മഹറോനും ഇല്ലാതിരുന്നതിനാൽ ആഗസ്തീനോസ് രക്ഷപെട്ടു. നിത്യരക്ഷ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയും ദൈവകൃപയിലൂടെയും മാത്രമേ സാധ്യമാകൂയെന്ന് ഉറച്ചുവിശ്വസിച്ച ലൂഥറിന് അദ്ദേഹത്തിൻറെ മനസാക്ഷിയെ വഞ്ചിച്ച് മറിച്ചുപറയാൻ കഴിഞ്ഞില്ല.

ദണ്ഡവിമോചന സിദ്ധാന്തം കത്തോലിക്ക സഭയുടെ പിൻകാല കണ്ടുപിടുത്തമാണ്. അത് സഭാപിതാക്കന്മാർക്കും കർത്താവിൻറെ പന്ത്രണ്ട് ശിഷ്യന്മാർക്കും അറിയപ്പെടാത്ത ഒരു സിദ്ധാന്തവുമാണ്. രൂപതാധികാരികളിൽനിന്നും ദണ്ഡവിമോചന സർട്ടിഫിക്കറ്റ് പണം മുടക്കി വാങ്ങിയാൽ ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും പാപകടങ്ങൾ മോചിക്കപ്പടും എന്ന വികല ദൈവശാസ്ത്രമാണ് കച്ചവടത്തിൻറെ പിന്നിലെ ആധാരം. കുന്തീദേവിയുടെ അക്ഷയപാത്രംപോലെ യേശുവിൻറെയും കന്യകയായ മറിയത്തിൻറെയും സഭയിലെ വിശുദ്ധരുടെയും അളവറ്റ സുകൃതങ്ങളിൽനിന്നുമാണ് വാരിക്കോരി ദണ്ഡവിമോചനം വിറ്റിരുന്നത്. റോമിലെ പത്രോസിൻറെ ബസലിക്കയുടെ പണിക്കായി ജർമ്മനി മുഴുവൻ ദണ്ഡവിമോചന വിൽപ്പനപ്രസംഗത്തിലൂടെ ധനശേഖരം നടത്തിയതാണ് നമ്മുടെ കഥാനായകനെ ചൊടിപ്പിക്കാൻ കാരണമായത്. വിശ്വാസത്തിൽകൂടിമാത്രം രക്ഷപ്രാപിക്കുമെന്നും അത് ദൈവത്തിൻറെ ദാനമാണെന്നും പള്ളിയല്ല തിരുവചനമാണ് വിശ്വാസത്തിൻറെ അടിസ്ഥാനമെന്നും ലൂഥർ ഉറച്ച് വിശ്വസിച്ചിരുന്നുസഭയുടെ വഞ്ചകമായ സന്ദേശം സാധാരണ വിശ്വാസികളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണെന്ന് മനസിലാക്കിയ ലൂഥറിൽ ധാർമികരോഷം ഇരമ്പിക്കയറി. അതിൻറെ ബഹിർസ്പുരണമായിരുന്നു സതീർത്ഥ്യരുമായി സംവാദിക്കാൻ വിഷയങ്ങളുമായി അദ്ദേഹം മുൻപോട്ടുവന്നത്. ലൂഥർ ഒരുപക്ഷെ ദണ്ഡവിമോചനത്തിന് എതിരായിരിക്കാൻ സാധ്യതയില്ല; മറിച്ച്, അതിൻറെ വിൽപ്പനയിലെ ദുരുപയോഗത്തിനെതിരായിരിക്കാനാണ് കൂടുതൽ സാധ്യത എന്നാണ് ചില ചരിത്രകാരന്മാരുടെ നിഗമനം. എന്നാൽ അദ്ദേഹത്തിൻറെ ഓരോ വാദമുഖങ്ങളെയും കാര്യമായി വിശകലനം ചെയ്താൽ ദണ്ഡവിമോചനവില്പനയിൽ ഗുരുതരമായ അപാകതകൾ ഉണ്ടെന്നിരുന്നാലും ദണ്ഡവിമോചനത്തിൽ അന്തർലീനമായ ദൈവശാസ്ത്രത്തെയാണ് അദ്ദേഹം ഖണ്ഡിക്കുന്നത് എന്നു മനസിലാകും. ദണ്ഡവിമോചനത്തിലൂടെയുള്ള ആത്മാക്കളുടെ കടംനീക്കി നിത്യരക്ഷ പ്രാപിക്കുന്ന നടപടിക്രമം ശരിയല്ല. ബൈബിളിനെ ആധാരമാക്കിയല്ലാതെ പാരമ്പര്യത്തിലധിഷ്ടിതമായ രക്ഷാനടപടിയായി ദണ്ഡവിമോചനത്തെ ലൂഥർ കണ്ടു. പാപത്തെപ്പറ്റി മനഃസ്ഥപിക്കുന്ന ഒരാത്മാവ് ദൈവകൃപയാൽ നിത്യരക്ഷ പ്രാപിച്ചുകഴിഞ്ഞു. വിശ്വാസംമൂലം അയാൾ നീതീകരിക്കപ്പെട്ടുകഴിഞ്ഞു. കുമ്പസാരമോ പശ്ചാത്താപമോ കൂടാതെ ദണ്ഡവിമോചനം വാങ്ങിയതിൻറെ രസീത് ദൈവത്തെ കാണിച്ചാൽ സ്വർഗം പൂകാമെന്ന വാണിജ്യതന്ത്രത്തെയാണ് ലൂഥർ എതിർത്തത്. ലൂഥറിൻറെ വാദവിഷയങ്ങളുടെ ഒരു മഹാപ്രവാഹംതന്നെ ഉണ്ടാകാൻ അത് കാരണമായി.

താൻ എഴുതിയ വാദമുഖങ്ങളെ തൻറെ മനഃസാക്ഷിക്കെതിരായി അസാധുവാക്കുകയോ പിൻവലിക്കുകയോ ചെയ്യുകയില്ലെന്ന് ലൂഥർ ജർമ്മൻ ജനപ്രതിനിധിസഭയിൽ (Parliament) വത്തിക്കാൻ പ്രതിനിധി മുൻപാകെ പ്രഖ്യാപിച്ചു.കഥാനായകൻറെ നാട് സാക്സണി (Saxony) വിശുദ്ധ റോമാസാമ്രാജ്യാതൃത്തിലും റോമൻ ചക്രവർത്തിയുടെയും പോപ്പിൻറെയും കീഴിലുമായിരുന്നു. ലിയോ പത്താമൻ മാർപാപ്പ 1529 - ലൂഥറിനെ മതനിന്ദകനായി (Heretic) പ്രഖ്യാപിച്ച് സഭാഭ്രഷ്ടനാക്കി. ആർക്കുവേണമെങ്കിലും അദ്ദേഹത്തെ വധിക്കാമെന്നും പ്രഖ്യാപനമുണ്ടായി. പ്രിൻസ് ഫെഡറിക്കിൻറെ സംരക്ഷണത്തിൽ ലൂഥർ കഴിഞ്ഞുകൂടി. കാലഘട്ടത്തിൽ ബൈബിളിൻറെ ജർമ്മൻ പരിഭാഷയിൽ അദ്ദേഹം വ്യാവൃതനായി.

ലൂഥറെ അനുകൂലിച്ചവരെ പ്രൊട്ടസ്റ്റാൻഡ്  (Protestant) എന്ന് വിശേഷിപ്പിച്ചുതുടങ്ങിയത് ലൂഥറിൻറെ വാദമുഖങ്ങൾ പ്രസിദ്ധം ചെയ്ത് ഏകദേശം പന്ത്രണ്ട് വർഷങ്ങൾക്കുശേഷമാണ്. ലൂഥർ നവോദ്ധാനത്തിനുള്ള വഴി തെളിച്ചെങ്കിലും ലൂഥറിൻറെ മരണശേഷം മാത്രമാണ് നവോദ്ധാന പ്രക്രിയയും പ്രൊട്ടസ്റ്റാൻഡ് സഭയും ആരംഭിച്ചത്. ലൂഥറിൻറെ ജീവിതത്തെ സംബന്ധിച്ച്കല്ലുവെച്ച നുണകൾ പ്രചരിപ്പിച്ചുകൊണ്ടുള്ള ചരിത്രപുസ്തകങ്ങൾ ധാരാളമുണ്ട്. കത്തോലിക്ക/പ്രൊട്ടസ്റ്റാൻഡ് എഴുത്തുകാരിൽ ഒട്ടേറെപ്പേർ ലൂഥറിനെ സംബന്ധിച്ചുള്ള ചരിത്രസൃഷ്ടിയിൽ അന്നും ഇന്നും വ്യാവൃതരാണ്.

അധികാരമത്തുപിടിച്ച സഭ മതനിന്ദ ആരോപിച്ച് വധസ്തംഭത്തിൽ കെട്ടി ജീവനോടെ ചുട്ടുകരിച്ചു കൊലപ്പെടുത്തിയ വിശുദ്ധ ജൊഹാൻ ഓഫ് ആർകിനെ (Joan of Arc , 1412 - 1434 ) 1920 - കത്തോലിക്ക സഭയിലെ ഒരു പുണ്ണ്യവതിയായി ബെനെഡിക്ട് പതിനഞ്ചാമൻ മാർപാപ്പ പ്രഖ്യാപിച്ചതുപോലെ മരണത്തോടെ സഭാഭ്രഷ്ടിൽനിന്നും ഒഴിവായിട്ടുള്ള മാർട്ടിൻ ലൂഥറെ ഭാവിയിലെ ഒരു മാർപാപ്പ കത്തോലിക്ക സഭയിലെ ഒരു വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് കരുതാം.

ഉണരുക - ഉറക്കം തൂങ്ങുന്ന അല്മേനി

ഉണരുക - ഉറക്കം തൂങ്ങുന്ന അല്മേനി
ചാക്കോ കളരിക്കൽ

മത്തായിയുടെ സുവിശേഷം 16 -4 - നാം ഇപ്രകാരം വായിക്കുന്നു: "ആകാശത്തിൻറെ ഭാവപ്പകർച്ചകൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കു കഴിയുന്നു. എന്നാൽ കാലത്തിൻറെ അടയാളങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കു കഴിയുന്നില്ല." യേശുവിൻറെ താക്കീതിൻറെ അടിസ്ഥാനത്തിലാണ് കോത്തോലിക്കാ സഭയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിച്ചത്. ആദ്യ നൂറ്റാണ്ടുകളിലെ യേശുശിഷ്യരുടെ സദ്വാർത്താധിഷ്ടിതമായ ലളിതവും നിസ്വാർത്ഥവും സത്യസന്ധവും ഉപവിയും കരുണയും നിറഞ്ഞ സഭാമൂപ്പന്മാരുടെ ശുശ്രൂഷാ ജീവിതത്തെ കോൺസ്റ്റൻറ്റൈൻ ചക്രവർത്തിയുടെ കാലം മുതൽ രാജാക്കന്മാർക്ക് സേവനങ്ങൾ ചെയ്യുന്ന - ഉപദേശകർ, നയതന്ത്രജ്ഞർ, ന്യായാധിപതികൾ, രാജപ്രതിനിധികൾ തുടങ്ങിയവർ - ലൗകിക ഉദ്യോഗസ്ഥ ജീവിതമാക്കി. അതോടെ ആത്മീയതയുടെ മറവിൽ ലൗകീകാധികാരങ്ങൾ കൈകാര്യം ചെയ്യുന്ന 'വിശുദ്ധ' പാരമ്പര്യത്തിന് തുടക്കമായി. മെത്രാന്മാർക്കും പുരോഹിതർക്കും സമൂഹത്തിൽ പ്രത്യേക സ്ഥാനമാനങ്ങളും സ്ഥാനവലിപ്പവും അവകാശങ്ങളും ശമ്പളവും ലഭിച്ചുതുടങ്ങി. ക്രിസ്തീയകൂട്ടായ്മ എന്ന ആശയം മാറി വിശ്വാസികളുടെ ഭരണാധികാരികളായിട്ടുള്ള സിവിൽ അധികാരവും അവർക്കു ലഭിച്ചു. അങ്ങനെ യേശു നല്കിയ സദ്വാർത്തയും യേശുവിലുള്ള വിശ്വാസവും സംരക്ഷിക്കാനുള്ള ആത്മത്യാഗം കൈമോശംവന്ന് പാടേ വ്യത്യസ്തമായ ഒരു ക്രിസ്തീയ സംഘടിത സഭയായി പരിണമിച്ചതാണ് ഇന്നുനാം കാണുന്ന റോമൻ കത്തോലിക്കാസഭയെന്ന് മനസ്സിലാക്കിയ കൗൺസിൽ പിതാക്കന്മാർ ഇപ്പോഴത്തെ കാലത്തിനുപകരിക്കുന്ന രീതിയിൽ സഭയെ നവീകരിക്കാൻ നിർദ്ദേശിച്ചത്.

ഇസ്ലാമിക ഇറാൻ ഒഴിച്ചാൽ മതാധിഷ്ഠിതഭരണമുള്ള ഏകരാജ്യം റോമാനഗരത്തിൽ സ്ഥിതിചെയ്യുന്ന വത്തിക്കാനാണ്. അതിൻറെ തലവനായ പോപ്പ് ആത്മീയഭരണവും രാജഭരണവും ഒരേസമയം നിർവഹിക്കുന്നു. കൊച്ചുരാജ്യത്തിൻറെ പ്രവർത്തനമണ്ഡലം പോപ്പിൻറെ പ്രതിനിധികളായ  സ്ഥാനപതികൾ [ecclesiastical diplomat (Nuncio)] വഴിയും മെത്രാന്മാർ വഴിയും ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്നു. മെത്രാന്മാർ കാനോൻ നിയമത്തിൻറെ അടിസ്ഥാനത്തിലും ബലത്തിലും നിയമനിർമാണ (legislative) കാര്യനിർവാഹക (executive) നീതിന്യായ (judicial) അധികാരങ്ങളോടെ അവരെ ഭരമേല്പിച്ചിരിക്കുന്ന രൂപതയെ ഭരിക്കുന്നു.

കോൺസ്റ്റൻറ്റൈൻ ചക്രവർത്തിയുടെ കാലത്തോടെ, ദിവ്യബലിയിൽ കേന്ദ്രീകൃതമായ ദൈവാരാധനയാണ് സഭാജീവിതത്തിൻറെ കാതൽ എന്ന് പൗരോഹിത്യം സ്ഥാപിച്ചെടുത്തു. അതോടെ സഭയിൽ ക്രിസ്തുദർശനവും ക്രിസ്തുമാർഗവും തമസ്ക്കരിക്കപ്പെടാനാരംഭിച്ചു. ആചാരാനുഷ്ഠാനങ്ങളിലും കന്യകാമാതാവിനോടും വിശുദ്ധരോടുമുള്ള വണക്കത്തിലും ഊന്നിയുള്ള ഒരു സംഘടിത മതമായി സഭ അധഃപതിക്കാൻ തുടങ്ങി. വിശ്വാസികളെ അമിതമായ ഭോഗാസക്തികളിൽനിന്നും ഭൗതികമായ ചിന്തകളിൽനിന്നും പിന്തിരിപ്പിച്ച് നിത്യതേജസ്സിൻറെ പ്രതിഫലനമായ ദൈവവിശ്വാസം ഊട്ടിയുറപ്പിക്കേണ്ട ഉത്തരവാദിത്വമുള്ള സഭാധികാരികൾ ആത്മീയതയിൽനിന്ന് ബഹുദൂരമകന്ന് വികാരപരമായ ചോദനകളിലകപ്പെട്ട് ജീവിച്ചു. അങ്ങനെ റോമാസാമ്രാജ്യത്തിലെ ക്ലേർജികൾ മൂല്യശോഷംവന്ന ഒരു വർഗമായിമാറി.

എന്നാൽ നസ്രാണി സഭ യൂറോപ്യൻ സഭയുടെ മത-രാഷ്ട്രീയ ഇടപെടലുകളിലെ ചെളിക്കുണ്ടിൽ വീഴാതെ മാർതോമാ പഠിപ്പിച്ച ആദിമസഭാസമ്പ്രദായത്തിലും നസ്രാണി കത്തനാരന്മാർ യേശുശിഷ്യരുടെ മാതൃകയിലും ജീവിച്ചിരുന്നു. അവർ വിവാഹിതരും വേഷത്തിലും പെരുമാറ്റത്തിലും എണങ്ങരെപ്പോലെ (അല്മായരെപ്പോലെ) യുമായിരുന്നു. ജ്ഞാനസ്നാനം എന്നകൂദാശയാൽ എല്ലാവരും ഒന്നുപോലെ ബന്ധിതരായിരുന്നു. എന്നാൽ പതിനാറാം നൂറ്റാണ്ടിലെ യൂറോപ്യരുടെ ആഗമനത്തോടെ നമ്മുടെ കത്തനാരന്മാരെയും റോമാസഭയിലെ ക്ലേർജികളെപ്പോലെ വേറൊരു വർഗമാക്കി മാറ്റി. കൂടാതെ, സഭാപൗരരെ ഭരിക്കാനുള്ള അധികാരവും അവകാശവും  ദൈവത്തിൽനിന്ന് നേരിട്ട് വൈദികർക്ക് ലഭിച്ചു എന്ന വികല ദൈവശാസ്ത്രത്തിൻറെ വിത്ത് ഉദയമ്പേരൂർ സൂനഹദോസിൽ (1599) നടുകയും ചെയ്തു. കേരളത്തിലെ ക്രിസ്ത്യൻ സഭകളിൽ ഇന്നത് വളർന്ന് പന്തലിച്ച് മുടിചൂടി നിൽക്കുന്നു. ഇന്നത്തെ സഭാധികാരികളുടെ പെരുമാറ്റം കണ്ടാൽ അവർ സഭാപൗരരെക്കാൾ ഉന്നതരും സ്വർഗം വീതിച്ചുകൊടുക്കാൻ അധികാരമുള്ളവരുമാണെന്ന് തോന്നിപ്പോകും. വൈദികൻ പള്ളിയിൽ ഏതു വിഡ്ഢിത്തരം പ്രസംഗിച്ചാലും ഒരല്മേനിക്ക് അത് തിരുത്താൻ അവകാശമില്ല. അവർ പറയുന്നതും പെരുമാറുന്നതും തെറ്റാണെന്ന് അറിയാമെങ്കിലും വിശ്വാസി അന്ധമായി അത് അനുസരിച്ചുകൊള്ളണം. കോൺസ്റ്റൻറ്റൈൻ ചക്രവർത്തിയുടെ കാലം മുതൽ സഭയിൽ ആരംഭിച്ച രോഗം ഇന്നും നിർബാധം തുടർന്നുകൊണ്ടിരിക്കുന്നു.

യേശുശിഷ്യനായ പത്രോസ് വ്യക്തമാക്കുന്നതിപ്രകാരമാണ്: " …….. തങ്ങളെ വിളിച്ചവൻറെ അത്ഭുതപ്രവർത്തികൾ പ്രഖ്യാപിക്കാൻ തെരഞ്ഞെടുക്കപ്പെട്ട  വർഗവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയും ദൈവത്തിൻറെ സ്വന്തം ജനവുമാകുന്നു." (1 പത്രോ. 2: 9) അപ്പോൾ സഭാജീവിതത്തിലും സഭയുടെ നയരൂപീകരണത്തിലും അല്മായർക്ക് അർത്ഥവത്തായ രീതിയിൽ പങ്കെടുക്കാൻ അവകാശവും കടമയുമുണ്ട്. എന്നാൽ ഇന്നത്തെ സഭാന്തരീക്ഷം അതിന് വിലങ്ങുതടിയായി നില്ക്കുകയാണ്. അല്മായ പ്രേഷിതത്വത്തിൻറെ അനിവാര്യതയെ തിരിച്ചറിയാതെ സഭാധികാരത്തിന് എത്രകാലം മുൻപോട്ടുപോകാൻ കഴിയും? സാഹചര്യത്തിൽ ഓരോ വിശ്വാസിയും സഭാനവീകരണത്തിനായി മുറവിളി കൂട്ടുകയാണ് വേണ്ടത്. അനങ്ങാപ്പാറ നയക്കാരായ മേലധികാരികളുടെ മാർക്കടമുഷ്ടി ആപൽക്കരമാണെന്നും അവർ അത് തിരിച്ചറിഞ്ഞ് വേണ്ട പ്രതിവിധി നേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെടുത്താൻ സഭാപൗരർക്ക് കടമയുണ്ട്. കാരണം സഭാമേലധികാരികൾ ചവുട്ടിനിൽക്കുന്ന മണ്ണ് ഇളകിത്തുടെങ്ങിയെന്നും 'മണ്ണിടിച്ചിൽ' നാം വിചാരിക്കുന്നതിലേറെ ഗുരുദരമാണെന്ന് ദൈനന്തിന സംഭവങ്ങൾ നമ്മെ ബോദ്ധ്യപ്പെടുത്താൻ തുടങ്ങിയിട്ട് നാളേറെയായി. ഒരിടത്ത് അനേകകോടികളുടെ ആലയം കെട്ടിപ്പടുക്കുമ്പോൾ മറ്റു പലയിടത്തും ആലയങ്ങൾ പൂട്ടിത്തുടങ്ങിയിരിക്കുന്നു. എന്താണിതിനർത്ഥം? കഴിഞ്ഞ പത്തുവർഷംകൊണ്ട് 1210 മെഗാപ്പള്ളികൾ അമേരിക്കയിൽ പണിതു. പള്ളികളിൽ 10,000 മുതൽ 50,000 വരെ വിശ്വാസികൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. പള്ളികളിൽ പോകുന്നവരിലധികവും കത്തോലിക്ക സഭയോട് വിടപറഞ്ഞവരാണ്. സഭാധികാരികളുടെ ആഢംബരജീവിതം, ദൂർത്ത് , അധികാരദുർവിനയോഗം, വൈദികരുടെ ഇടയിലെ ലൈംഗിക അരാജകത്വം, അതുമൂലം സഭയ്ക്കുണ്ടായ സാമ്പത്തീക നഷ്ടമെല്ലാം സഭയിൽനിന്നും വിശ്വാസികളെ അകറ്റി. ജനകോടികളുടെ കഷ്ടപ്പാടുകളും കണ്ണുനീരും ദാരിദ്ര്യവും യാതനകളും വേദനകളും കാണാൻ കടപ്പെട്ടവളാണ്, സഭ. ആഢംബരത്തിലും സുഖലോലുപതയിലും കഴിയുന്നവർക്ക് സാധാരണ വിശ്വാസിയുടെ പ്രശ്നങ്ങൾ എങ്ങനെ അറിയാൻ കഴിയും? അലറിയുള്ള നാശത്തിൻറെ സംഗീതം കൂട്ടത്തോടെ പാടുന്നതിലും നല്ലത് യേശുവചനങ്ങൾ  ചെവിയിൽ മന്ത്രിക്കുന്നതാണ്. അവനവൻറെ കുടിലിൽ ദൈവത്തെ കാണുന്നതാണ് പള്ളികൾതോറും അലഞ്ഞുനടക്കുന്നതിലും മെച്ചം. പാവപ്പെട്ടവൻറെ ബുദ്ധിമുട്ടുകളറിഞ്ഞു അവനെ സഹായിക്കുന്നതാണ് സ്തോത്രകാഴ്ചകളിൽകൂടി കാണാത്ത സ്വർഗത്തെ വാങ്ങിക്കുന്നതിലും യുക്തിസഹജം. അത്ഭുതരോഗശാന്തിയല്ലാ നമുക്കുവേണ്ടത്; മറിച്ച്, ജനസാധാരണക്കാരുടെ പ്രശ്നപരിഹാരത്തിനു സർവ്വയജ്ഞരായ ആക്ഷൻ ഹീറോകളെയാണ് ഇന്നിൻറെ ആവശ്യം.

പോപ്പ് ഫ്രാൻസിസിൻറെ അഭിപ്രായത്തിൽ മെത്രാന്മാരുടെ ഇടയിലും പുരോഹിതരുടെ ഇടയിലും കാര്യമായ ഗുണനിലവാരക്കുറവ് സംഭവിച്ചിട്ടുണ്ട്. ലോകരീതിനിലവാരമുള്ള പരിഷ്ക്കാരികളും ആത്മാരാധകരും അവനവൻറെ സ്ഥിതിയിൽ മതിമറക്കുന്നവരും കൗശലക്കാരും തൻകാര്യത്തെ ന്യായീകരിക്കുന്നവരും വിലകെട്ട കുരിശുയുദ്ധങ്ങൾ നാടത്തുന്നവരും ഇക്കൂട്ടത്തിൽ പെടുന്നു. വെറുതെയല്ല ഫ്രാൻസിസ് പാപ്പ  ‘എയർപോർട്ട് ബിഷപ്സ്’, ‘ബേബി ബിഷപ്സ്’  തുടങ്ങിയ അധിക്ഷേപപദവികൽ സഹമെത്രാന്മാർക്ക് ചാർത്താനിടയായത്. അഴിമതികേന്ദ്രത്തിലും ചെന്നായ്ക്കളുടെ ഇടയിലും കഴിയുന്ന പാവപ്പെട്ടവരെയും ധനികരെയും ഒന്നുപോലെ കാണുന്ന മാർപാപ്പ ഇത്രയൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനൊള്ളൂ. നമ്മുടെ കാലഘട്ടത്തിലെ സഭയുടെ രോഗമാണിത്. ദൈവജനശുശ്റൂഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഇടയന്മാർ രാജകുമാരന്മാരെപ്പോലെ അഥവാ വമ്പിച്ച കമ്പനിയുടെ ധനികനായ സിഇഒമാരെപ്പോലെ പെരുമാറുന്നത് യഥാർത്ഥ യേശുശിഷ്യരെ ഞെട്ടിപ്പിക്കേണ്ടതാണ്.


എൻറെ പുസ്തകങ്ങളിലെല്ലാം സഭാനേതൃത്വത്തിൻറെ ലക്കുംലഗാനുമില്ലാത്ത പോക്കിനെക്കുറിച്ചും അതിൻറെ ഭവിഷ്യത്തിനെക്കുറിച്ചും സംക്ഷിപ്തമായി പ്രതിപാദിച്ചിട്ടുണ്ട്. പുരോഹിത നിർബന്ധിത ബ്രഹ്മചര്യം, വൈവാഹിത പൗരോഹിത്യം, പുരോഹിത ബാലരതി, സ്വവർഗരതി, ജനനനിയന്ത്രണം, സ്ത്രീപൗരോഹിത്യം, കാനോൻനിയമം, സഭാഭരണം, അല്മായപങ്കാളിത്തം, അന്ധവിശ്വാസജഡിലമായ ആചാരങ്ങൾ, തിരുശേഷിപ്പുവണക്കം, കുമ്പസാരം, സാധുക്കളോടും ദളിതരോടും കാണിക്കുന്ന അനീതികൾ, ധനികരോടു കാണിക്കുന്ന പക്ഷപാതം, സഭാധികാരികൾ സഭാപൗരരോടുകാണിക്കുന്ന ധാർഷ്ട്യം, സഭാനവീകരണം തുടങ്ങിയ അനേക കാലിക വിഷയങ്ങളെ സ്പർശിച്ചുകൊണ്ടാണ് എൻറെ കൃതികളെല്ലാം രചിച്ചിട്ടുള്ളത്. ഇനിയും എത്രയോ കാര്യങ്ങൾ എനിക്കും നിങ്ങൾക്കും പറയാൻ ബാക്കികിടക്കുന്നു. ബാക്കിയാണ് പുതിയ പുതിയ സഭാനവീകരണ സംഘടനകൾക്ക് ആവേശം നൽകേണ്ടതും നൽകുന്നതും. സഭാനേതൃത്വത്തിൽനിന്നും മുക്തമായ ഒരു സമുദായനേതൃത്വത്തെ ഉണ്ടാക്കേണ്ടിയിരിക്കുന്നു. സാമൂഹ്യവും നവീകരണാത്മകവുമായ ഒരു അജണ്ഡയായിരുന്നു യേശുവിൻറേത്. അന്നത്തെ പൗരോഹിത്യത്തെ വെല്ലുവിളിച്ച പോരാളിയുടെ അനുയായികളായ നമുക്ക് നമ്മുടെ ക്രിസ്തീയ ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറി ജീവിക്കാനുള്ള പ്രത്യേകാവകാശമില്ല.
    
അറുപതുകളിലും എഴുപതുകളിലും കേരളത്തിൽനിന്നും അമേരിക്കയിലേയ്ക്ക് കുടിയേറിയ, തങ്ങളുടെ മതവിശ്വാസത്തെ മുറുകെപ്പിടിച്ച  മലയാളിസമൂഹം സ്വരുമ, കഠിനാദ്ധ്വാനം, സാമ്പത്തിക സുരക്ഷിതത്വമെല്ലാം പെട്ടെന്ന് കൈവരിച്ചു. അങ്ങനെ സമ്പന്നമായ, വേരുപിടിച്ച ഒരു സമുദായമായശേഷമാണ് അധികാരത്തെ വികസിപ്പിക്കാനും നിലനിർത്താനുംവേണ്ടി വികൃതമാക്കിയ സീറോ മലബാർപൈതൃകത്തെ’ അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്തത്. മലവെള്ള പാച്ചിലിൽ കുറെ ന്യൂ ജനറേഷൻ യൂദാകളും ഒഴുകിവന്നു. ഇന്ന് പല ഇടവകകളിലും ഗുണ്ടാ അച്ചന്മാരുടെ വിളയാട്ടമാണ്. അവരോട് പൊരുത്തപ്പെടാത്തവരെ ഒറ്റപ്പെടുത്തി അടിച്ചമർത്തുക എന്ന ആക്രമണനയമാണ് ആ അച്ചന്മാർക്കുള്ളത്. അജപാലനമെന്ന വക്രപ്പേരിൽ അധികാരസ്ഥാപനത്തിനും സാമ്പത്തിക ആദായത്തിനും വന്ന ഇവർക്ക് സമുദായത്തിലെ തലയും വാലും വേണ്ട; നടുമുറി മാത്രം മതി. കാരണം അവിടെയാണല്ലോ ദശയും കൊഴുപ്പും. നാമെന്തിന് ഇവരുടെ ആട്ടും തുപ്പും കൊള്ളണം? സമഗ്രാധിപത്യക്കാരായ ഇവർക്ക് നമ്മുടെ തല അവരുടെ കക്ഷത്തിൽ കിട്ടണം. നാമെത്തിന് അതിന് നിന്നുകൊടുക്കണം? അല്ലാ, ഞാനൊന്നു ചോദിക്കട്ടെ: അച്ചന്മാർ അമേരിക്കയിൽ വന്നത് അല്മേനികൾക്കെതിരായി കോടതിയിൽ കള്ളസാക്ഷി പറയാനാണോ? അച്ചന്മാരിവിടെവന്നത് നമ്മുടെ ഭാര്യമാരെയും പെൺമക്കളെയും ലൈംഗികമായി ദുരുപയോഗം ചെയ്യാനാണോ? അത്തരം അതിക്രമങ്ങളെ സഭാധികാരികൾ മൂടിവെയ്ക്കുന്നു. അതു കേസാകുമ്പോൾ നേർച്ചപൈസകൊടുത്ത് കേസൊതു ക്കുന്നു. അച്ചന്മാരിവിടെവന്നത് സുവിശേഷപ്രഘോഷണം നടത്തേണ്ട പ്രസംഗപീഠത്തിൽ കയറിനിന്ന് അല്മേനികളെ 'പേപ്പട്ടികൾ' എന്നുവിളിക്കാനാണോ? അച്ചന്മാരിവിടെവന്നത് കുറെ ശിങ്കിടികളെക്കൂട്ടി അല്മേനികൾക്കെതിരായി കള്ളക്കേസുകൊടുക്കാനാണോ? അച്ചന്മാരിവിടെവന്നത് വെള്ളക്കാരുടെ നയമായ 'ഡിവൈഡ് ആൻഡ് റൂൾ' നടപ്പിലാക്കാനാണോ? അച്ചന്മാരിവിടെവന്നത് കുടുംബങ്ങളെ തമ്മിൽ തമ്മിത്തല്ലിക്കാനാണോ? അച്ചന്മാരിവിടെവന്നത് അല്മേനികൾ കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന പൈസകൊണ്ടും അവരുടെ തലയിൽ വലിയ സാമ്പത്തിക ചുമതലയും കയറ്റിവെച്ച് പള്ളികൾ വാങ്ങിക്കൂട്ടി രൂപതയ്ക്ക് മുതലുണ്ടാക്കാനാണോ? അല്മായരെ നിങ്ങൾ ചിന്തിക്കുവിൻ. നിങ്ങളുടെ അദ്ധ്വാനഫലം നിങ്ങളുടെ കുടുംബത്തിനുപകരിക്കുന്നതിനുപകരം അച്ചന്മാരെ പ്രീതിപ്പെടുത്താൻ ഉപയോഗിക്കണോ? അമേരിക്കൻ മലയാളി കുട്ടികൾക്ക് സീറോ മലബാർ പള്ളിയും അതിലെ ചടങ്ങുകളും ഒരു 'funny thing' ആണ്. കുട്ടികൾക്കുവേണ്ടിയാണോ നാമീപൈസ ചെലവഴിക്കുന്നത്? എങ്കിൽ വെള്ളത്തിൽ വരച്ച വരപോലെ കലാശിക്കും.

അച്ചന്മാർ കാട്ടിക്കൂട്ടുന്ന ലൈംഗിക അതിക്രമങ്ങളും അധികാരികളുടെ മൂടിവെയ്ക്കലും ചോദ്യപ്പെടേണ്ടതാണ്. അല്മായ സംഘടനകൾ ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടതാണ്. അതുപോലെ അമേരിക്കയിലെ സീറോ മലബാർ സഭയുടെ ധാർമ്മികാധഃപതനത്തിൻറെ പ്രത്യക്ഷ ലക്ഷണമാണല്ലോ തെക്കുംഭാഗക്കാരുടെ സ്വവംശവിവാഹപിടിവാശിയെ സഭാധികാരം അംഗീകരിക്കാൻ തയ്യാറാകുന്നത്. വർഗവിദ്വേഷം യേശുപഠനങ്ങൾക്ക് കടക വിരുദ്ധമാണ്. അല്മായ സംഘടനകൾ വർഗനീതിക്കായി പോരാടേണ്ടതാണ്. ശുദ്ധരക്തവാദം കുടുംബങ്ങളോടുള്ള ധാർമിക ബലാല്ക്കാരമാണ്. ദൈവത്തിന് പ്രിയപ്പെട്ട കൂട്ടായ്മകളെ പടുത്തുയർത്താൻ അശ്രാന്ത പരിശ്രമം നടത്തുന്ന ക്രിസ്തീയ സംഘടനകൾക്ക് ശുദ്ധരക്തവാദത്തിലുള്ള സഭാധികാരികളുടെ നിലപാട് കുടുംബ ശിഥിലീകരണമായേ കാണാൻ സാധിക്കൂ. അത് ക്നാനായ ശുദ്ധരക്ത കൂട്ടനാശമാണ്. അതുകൊണ്ടുതന്നെ തെക്കുഭാഗരുടെ  ശുദ്ധരക്തവാദത്തിലെ അപരാധം മനസ്സിലാക്കി സഭയിലെ സാമൂഹ്യസംഘടനകൾ വർഗീയ താൽപര്യങ്ങൾക്കുമാത്രമായി നിലകൊള്ളുന്നവർക്കെതിരായി സന്ധിയില്ലാസമരം ചെയ്യേണ്ടതാണ്. അത് യഥാർത്ഥ യേശുശിഷ്യരുടെ മൗലികമായ കടമയാണ്. അറിഞ്ഞോ അറിയാതെയോയുള്ള എല്ലാവക വിവേചനാപരമായ വകതിരുവുകൾക്കും സഭ കുറ്റക്കാരിയാണ്. നാം ക്രിസ്തുവിൻറെ രക്തത്തെയാണ്  ആരാധിക്കുന്നത്; ശുദ്ധരക്ത ഭ്രാന്തിനെയല്ല. ഇക്കാര്യത്തിൽ ഒരു ക്രിസ്ത്യാനിക്കും നിസ്സംഗനായിരിക്കാനുള്ള പ്രത്യേകാവകാശമില്ല. കാരണം വ്യക്തികളും സംഘടനകളും അടിച്ചമർത്തലിൻറെ പ്രത്യയശാസ്ത്രത്തെ ചെറുക്കാനും സ്നേഹത്തിൻറെയും കൂട്ടായ്മയുടെയും ഒത്തൊരുമയുടെയും മൗലികവീക്ഷണം പ്രചരിപ്പിക്കാനും വിളിക്കപ്പെട്ടവരാണ്.

സഭയെ കാലോചിതമായി നവീകരിക്കുക എന്നത് ഒരു വ്യക്തിയുടെ ജോലിയല്ല. ഒരു മെത്രാനോ പുരോഹിതനോ സഭാപൗരനോ സാധിക്കുന്ന കാര്യവുമല്ല. അത് സഭാസമൂഹത്തിൻറെ കൂട്ടായ പ്രയഗ്നഫലമായിരിക്കണം. ഇന്ന് അമേരിക്കയിൽ അല്മായരുടേതായ പല സ്വതന്ത്ര സംഘടനകളും രൂപംകൊണ്ട് പ്രവർത്തിക്കുന്നുണ്ട്. എല്ലാ സംഘടനകളും ഒറ്റക്കെട്ടായി നിന്നുകൊണ്ട് സഭയെ നേരായവഴിക്ക് നയിക്കാൻ പരിശ്രമക്കേണ്ടതാണ്. സീറോ മലബാർ രൂപത അമേരിക്കയിൽ  ഇല്ലാതിരുന്ന കാലത്തും അവിടത്തെ കുടുംബങ്ങൾക്കും അവരുടെ മതപരമായ കാര്യങ്ങൾക്കും ഒരു കോട്ടവും കേടുപാടും സംഭവിച്ചിരുന്നില്ലെന്നകാര്യം ഇവിടെ പ്രസ്താവയോഗ്യമാണ്.


അല്മേനികളെ നിങ്ങൾ ഉണരുവിൻ